Wednesday, July 29, 2015

മൂന്നാം സാരഥിക്കൊരു കുറിപ്പ്!


മൂന്നാം സാരഥിയേ...
സ്വാർത്ഥനായ ഞാൻ നീ വിളിക്കവേ ശേഷിക്കുന്ന വിരളമാം സൗഹൃദങ്ങളെ, സമ്പാദ്യങ്ങളെ, പ്രതീക്ഷകളെ, ഉപേക്ഷിച്ച് നിന്റെ കൂടെ വരുന്നതിൽ തിരസ്കരണങ്ങളാൽ അനാഥപ്പെട്ട്‌ ഒറ്റയാനായ് നിലകൊള്ളേണ്ടിവന്നെനിക്ക് നോവനുഭവപ്പെടേണ്ട കാര്യമില്ലല്ലോ.... മരണമേ? എന്നിട്ടുമെന്തേ എന്ന് സ്വയം ആരായുമ്പോൾ പകച്ചു പോകുന്നുണ്ടോ ഞാൻ, ഈ ഉറക്കമില്ലാത്തൊരീ അർദ്ധരാത്രി?

മുൻപും ചില രാത്രികളിൽ നീ എന്റെ കർണ്ണങ്ങളിൽ വശ്യമാം വന്യമാം ഏതോ ഈണം മീട്ടിക്കൊണ്ട് നിന്റെ ലോകത്തിലേക്ക്‌ എന്നെയാനയിക്കാൻ ശ്രമം നടത്തിയതോർക്കുന്നു ഞാൻ. പിൽക്കാലത്ത് പനി പിടിപ്പിച്ചും തലയോട്ടിയിൽ ഒരു കുരുവിന് ജന്മം കൊടുത്തും നീയെന്നെ കളിപ്പിച്ചിരുന്നു. ഓർക്കുന്നു ഞാൻ.
നിന്റെ കൗതുകങ്ങൾ എനിക്കിഷ്ട്ടമാണ്, മരണമേ...
നിനക്ക് മുൻപും രാത്രിയുടെ യാമങ്ങളിൽ ആർക്കോ ഞാൻ കൗതുകമായി ജീവിച്ചിട്ടുണ്ട്. നീയെന്നെ കൊണ്ടുപോകുന്നിടം സ്വർഗമെന്നിരിക്കെ ഞാനും അന്നവർക്കൊപ്പം ആ വാതിക്കൽ വരെ എത്തിയിട്ടുണ്ട്.
മരണമേ... നീയെന്റെ  മൂന്നാം സാരഥി മാത്രം!         
എന്നിട്ടുമെന്തേ എന്ന് സ്വയം ആരായുമ്പോൾ പകച്ചു പോകുന്നുണ്ടോ ഞാൻ, ഈ ഉറക്കമില്ലാത്തൊരീ അർദ്ധരാത്രി?    

എന്റെ  മൂന്നാം സാരഥിക്കൊരു കുറിപ്പ്:
നിനക്ക് മുൻപ് എന്നെ സ്വർഗത്തോപ്പുകളിലേക്ക് നയിച്ചവർ പക്ഷെ-
പാതി വഴിയിലെപ്പോഴോ എന്നെ ഉപേക്ഷിച്ചു പോയിരുന്നു, ഞാൻ ഓർക്കുന്നുണ്ട്. ചേതനയറ്റ് ഒട്ടനേകം നാൾകൾ ഞാൻ ആ വാതിൽക്കൽ കിടന്നു കരഞ്ഞിട്ടുണ്ട്. നിന്റെ നാഥനറിയാം.
പാതിവഴിയിൽ ഉപേക്ഷിക്കാതെ എന്നെ നീ കൊണ്ടെത്തിക്കണം, ഭയപ്പെടുത്താതെ.
അനുസരണക്കേട്‌ കാണിക്കാത്ത നല്ല കുട്ട്യായ്ക്കൊള്ളാം ഞാൻ...

Sunday, July 19, 2015

തെരുവ്


"തെരുവിലാണാനന്ദം...
അർദ്ധബോധത്തിൽ തല തെറിച്ചവർക്കൊത്തുള്ള ആ തെരുവു സഞ്ചാരമുണ്ടല്ലോ,
അതിലാണാനന്ദം...

തെരുവിലാണാനന്ദം..."

Monday, July 13, 2015

അനുഗ്രഹങ്ങൾ


ഗർഭാവസ്ഥയിലിരിക്കെ മധുസൂദനൻ എന്നൊരു യതി അനുഗ്രഹിച്ചിരുന്നത്രേ... ജനിച്ചുവീണതു പക്ഷെ ശ്വാസകോശങ്ങൾക്ക് ശാപമേറ്റുകൊണ്ടായിരുന്നു!


ബാല്യം - മാതൃകാപുത്രനെന്നപോൽ രൂപിതം.
ചിട്ടപ്പെടുത്തിയെടുത്തതോ വളർത്തുഗുണം.
എന്നിട്ടും തുടർയാത്രാരംഭം മുജ്ജെന്മശാപമേറ്റ -
മാതാപിതാക്കൾ തൻ പുത്രരെപ്പോലായിരുന്നു!


യൗവ്വനം - ആദ്യമായ് അനുഗ്രഹങ്ങൾ തിരിച്ചറിഞ്ഞനാൾ.
ചൈതന്യമാമൊരു ജീവിതം സ്വപ്നം കണ്ടുതുടങ്ങുവാൻ -
ആരിൽനിന്നോ മൗനസമ്മതം നേടിയെടുത്തപ്പോൾ -
നിറകണ്ണുകളോടെ യതിയെ ഞാനോർത്തു!

അനുഗ്രഹങ്ങളെ നെഞ്ചോടു ചേർത്തുപിടിച്ച്‌കൊണ്ട് -
തന്റെ ബാല്യം രൂപപ്പെടുത്തിയവർക്ക് കാണിച്ചുകൊടുത്തിരുന്നു!

നെഞ്ചിൽ ചേർത്തുവെച്ചു നെയ്ത സ്വപ്‌നങ്ങൾ അറ്റുവീണുതുടങ്ങുന്നത്-
അറിയാൻ വൈകിയതിൽ പക്ഷെ മുറിവേറ്റത് പയറ്റിത്തെളിഞ്ഞ യോദ്ധാവിനായിരുന്നില്ല, ഒരു പിഞ്ചു കുഞ്ഞിനായിരുന്നു!

കുലമര്യാദകളെ വിസ്മരിച്ച് "കൈവെടിയരുതേ" എന്ന യാചന -
പരമ്പരകൾക്കൊടുവിൽ തിരിച്ചറിവ് വന്നു -
ഇത് ശാപമേറ്റ യൗവ്വനം, തിരസ്കൃത യൗവ്വനം!

ശേഷം,
അനുഗ്രഹങ്ങളെയും അനുഗ്രഹദാതാക്കളേയും പഴിച്ചു കൊണ്ടുള്ള ഇരുണ്ട കാലഘട്ടം.


കടംകൊണ്ടൊരു കാലിച്ചായ നുണയുന്നൊരു മരവിച്ച സായാഹ്നത്തിൽ -
മുന്നിൽ വന്നുചേർന്നാരോ, വശ്യതയിൽ കനിവ് ചാലിച്ച മിഴികളുള്ളാരോ!
നീണ്ടിടവേളക്ക് ശേഷം വിളറിയ നാഡികളിൽ നീർപ്രവാഹം അനുഭവപ്പെട്ടു,
ഉരുകി വെണ്ണീറായിത്തീർന്ന ഉള്ളം പൂക്കളെപ്പോൾ പുഞ്ചിരിച്ചു തുടങ്ങി.

അനുഗ്രഹങ്ങൾ വീണ്ടും... അന്നോര്‍ത്തത്‌ പക്ഷെ യതിയെ ആയിരുന്നില്ല -
സ്വകർമങ്ങളെയും കർമഫലങ്ങളെയും!

നിമിഷങ്ങൾ ഒരേസമയം ലളിതവും തീവ്രവും ഭ്രാന്തവുo!
ആരുടെയൊക്കെയോ അക്ഷമക്കിരയായി ആ കൊടുങ്കാറ്റ് ശമിച്ചു.
ഇരുൾ വീണ്ടും വീണുതുടങ്ങിയിരുന്നു - അകാലമൃത്യു!


ശേഷം,
പഴിചാരിയില്ലാരെയും -
അനുഗ്രഹങ്ങളെയും, യതിയെയും, ഇന്നലകളെയും!
തിരിച്ചറിഞ്ഞു -
"അനുഭവങ്ങളാണ് അനുഗ്രഹങ്ങൾ"

കർമ്മയിൽ തന്നെ വിശ്വാസമർപ്പിച്ച് യാത്ര തുടരുന്നു...
യതിയുടെ വഴികളിലൂടെ സഞ്ചരിക്കാൻ വെമ്പുന്നു...
"അനുഭവങ്ങൾ തന്നെയാണ് അനുഗ്രഹങ്ങൾ"