Wednesday, July 26, 2023

വിട, പ്രിയപ്പെട്ട നൗഷാദ്.

രംഗബോധമില്ലാത്ത കോമാളി 
നാളിതുവരെ 
എൻ്റെ വിരളമാം സൗഹൃദങ്ങളെ 
തൊട്ടിട്ടുള്ള വാർത്ത കേട്ടിട്ടില്ലായിരുന്ന്. 

ഇന്നലെ രാത്രി ആദ്യമായി കേട്ട്.

പ്രിയപ്പെട്ട നൗഷാദിന് വിട. 

ചിരിയില്ലാത്ത നിൻ്റെ മുഖം ഞാൻ കണ്ടിട്ടില്ല എന്നാണ് എൻ്റെ ഓർമ്മ. 

കല്യാണം കഴിഞ്ഞ് ഭാര്യയുമൊത്ത് KSRTC ബസ്സിൽ കയറി മൂന്നാർക്ക് യാത്ര പോയത് ഞാൻ അദ്ഭുതത്തോടെയും കൗതുകത്തോടെയും ആണ് കണ്ടത്. 

വിട.

Thursday, December 28, 2017

അലയടിക്കാൻ പോകുന്നത്

"വരും കാലങ്ങളിൽ
എന്നിൽ
‎അലയടിക്കാൻ പോകുന്നത്
നിന്റെ തേങ്ങലുകളാണ്.
നിന്റെ കരച്ചിലുകളാണ്!
 
  പുഞ്ചിരിക്കാതെ
  ‎നീ ജീവിച്ചു തുടങ്ങിയാൽ
  ‎നീറുന്ന നെഞ്ച്
  ‎നിന്റേതു മാത്രമാവില്ലെന്നു കൂടി
  ‎ഓർക്കുക വല്ലപ്പോഴും!"

കല്ലെടുപ്പിക്കാതെ പെണ്ണേ...

"തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കാതെ പെണ്ണേ ...
നിന്റെ തുമ്പിയെ പറന്നകലുവാൻ അനുവദിച്ചീടണം പെണ്ണേ...
നിന്റെ കണ്ണുനീരിന്റെ പാപം പേറുവാനതിന്റെ ചിറകുകൾക്ക് കെൽപ്പില്ല പെണ്ണേ...
കണ്ണുനീർ പൊഴിയാതെ സ്വതന്ത്രമാക്കണം നീ നിന്റെ തുമ്പിയെ...
നാളെ നിന്റെ കൈകളിലിരുന്ന് ചിറകറ്റ് അത് മരിച്ചു വീഴുമ്പോൾ,
ന്റെ പെണ്ണേ,
നിന്റെ കണ്ണുനീർ ഇന്നു തുടക്കാനുള്ളവർ അന്നു കാണുകില്ല പെണ്ണേ...
നിന്റെ അച്ഛനുമമ്മയും നിന്നെ പഴിക്കില്ല പെണ്ണേ നീ തുമ്പിയെ കൈവെടിഞ്ഞാൽ...
അവർ നിന്നെ നെഞ്ചോട് ചേർത്ത് പിടിച്ചുമ്മ തരികയേയുള്ളൂ...
തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കാതെ പെണ്ണേ..."

ആ പാവം മനുഷ്യൻ

അച്ഛൻ അവനോട് പണ്ടൊരിക്കൽ പറഞ്ഞതവനോർത്തു, "നിന്റെയുള്ളിൽ കാമ്പുള്ള വല്ലതുമുണ്ടായിരുന്നെങ്കിൽ അതിന്റെ ദൃഷ്ടാന്തങ്ങൾ തെളിയേണ്ട സമയം കഴിഞ്ഞിരിക്കുന്നു!"

ഓരോ തലമുറയിലും തലതെറിച്ചോരോന്നുണ്ടാകുകയെന്നത് അനിവാര്യതയാണ്.

ഈ തലമുറയിൽ ഇതവന്റെ മാത്രം ഊഴമാണ്. അവന്റെ യോഗ്യതയുടെ ദൃഷ്ടാന്തങ്ങളായിരുന്നു അവന്റച്ഛൻ നാളിതുവരെയും കണ്ടിരുന്നതെന്ന് തിരിച്ചറിയാതെ ആ പാവം മനുഷ്യൻ പുത്രനെ പുച്ഛിച്ചുകൊണ്ടേയിരുന്നു!"

Sunday, October 15, 2017

എന്റെ വസന്തം

അല്പായുസ്സാണ്.
പക്ഷേ കായ്ക്കാൻ വല്ലാതെ വൈകില്ല.
ഒരു മടാളിനാലും ബലിയാകാതിരിക്കാനുള്ള ശേഷി നിങ്ങളിരുവരും എനിക്കേകിയിട്ടുമുണ്ട്.

ഇവ്വിധമുള്ള അനവധി വിത്തുകൾ ഇക്കാലത്തിന്ന് മുന്നേ വളർന്ന് പന്തലിച്ചിട്ടുണ്ടുതാനും.
നിങ്ങളെപ്പോലെ ഞാനും അവയുടെ ഫലം അഭിമാനത്തോടെ ഭക്ഷിക്കുന്ന പരിപാലകരെ കണ്ടിട്ടുണ്ട്, അവയുടെ ശൈശവത്തിലെ സംരക്ഷകരെയും കണ്ടിട്ടുണ്ട്.
ഈ വൈകിയ വേളയിൽ ശുഭപ്രതീക്ഷയോടെ അല്പംകൂടി കാത്തിരിക്കൂ എന്ന് പറയുക വയ്യെനിക്ക്.
നിങ്ങൾ അല്പനേരം ഈ വിത്ത് പാകിയിട്ടേയില്ലെന്ന് കരുതി സഹർഷം ജീവിക്കുക, അല്പനേരം മാത്രം.
അത്തരത്തിലുള്ളൊരു ഇടവേള നിങ്ങൾക്കാനന്തം പകരുമെന്നത് സുഖമുള്ളൊരു യാഥാർഥ്യമല്ലേ?

വൈകാതെ കായ്ക്കും. തീർച്ച!
എന്റെ പ്രാർഥന നിങ്ങളുടെ ദീർഘായുസ്സിന് വേണ്ടി മാത്രമാണ്.
കാരണം നിങ്ങളില്ലെങ്കിൽ പിന്നെ എന്റെ വസന്തം വ്യർഥം!

Wednesday, August 9, 2017

സ്നേഹാർബുദമാകണം

"എന്നകതാരിൻ ആഴങ്ങളിൽ
പിറവിയെടുക്കണം നീ...

ഹൃദയധമനികളിലൂടെ നീയെൻ
ശരീരം മുഴുവൻ വ്യാപിക്കുന്ന
സ്നേഹാർബുദമാകണം.

പിൽക്കാലത്തുള്ള മരണം
എനിക്കാനന്തം മാത്രം!"

Thursday, May 25, 2017

നോമ്പുകാലം

നോമ്പുകാലത്ത് 
പള്ളികൾ 
കൊതിക്കുന്നുണ്ടാകാം 
എൻ്റെ ബാല്യത്തിലെ 
കാൽപാദങ്ങളും 
നെറ്റിത്തടവും!"

Sunday, March 5, 2017

ആ നാദം!

"ഞാൻ
കെര്തി,
ങ്ങള് ... "

Friday, March 3, 2017

നീ


എന്റെ വന്യതയെ ശ്വസിച്ചവൾ, നീ .
എന്റെ വ്രണങ്ങളെ ചുംബിച്ചവൾ, നീ.

എന്നോടൊപ്പം, അത്യുന്നതങ്ങളിൽ വ്യവഹരിച്ചവൾ, നീ .
എന്റെ താളശൂന്യ നാദങ്ങളെ ശ്രവിച്ചവൾ, നീ.
എന്റെ കഥകളെ എന്നെപ്പോലെ സ്നേഹിച്ചവൾ, നീ.
എന്നാതുരങ്ങളെ ആലിന്ഗനങ്ങൾ കൊണ്ടില്ലാതാക്കിയവൾ, നീ.

എന്നെ തനിച്ചാക്കി നീന്തിയകന്നുകളഞ്ഞതും, നീ.
ഇന്ന്  മറുകരയിൽ എന്നെ തേടുന്നുവോ നീ?

എന്റെ വന്യതയും, എന്റെ വ്രണങ്ങളും,
ഇന്ന് ഞാൻ മറച്ചു വെക്കുന്നു.
നീയും മറുകരയിൽ അത് തന്നെ ചെയ്യുന്നു.
കാരണം, ഞാൻ തന്നെയല്ലോ നീ...?

ഇരു ധ്രുവങ്ങളിൽ നാം നിലകൊള്ളുമ്പോഴും,
എന്നെ നീ നോവിക്കുന്നു.
അത്ര മാത്രം.

എന്നിരുന്നാലും, നിനക്ക് നല്ലത് മാത്രം സംഭവിക്കട്ടെ.

നീ ഞാനായിരുന്നു എന്നത് യാഥാർത്ഥ്യം.

എന്റെ വാക്കുകൾക്കിവിടെ വിരാമം.

ആദ്യമായി


ആദ്യമായി അയാളെ ഒരു രോഗിയാക്കിയത് ഒരു വൈദ്യരായിരുന്നു.
ആദ്യമായി അയാളെ ശമിപ്പിച്ചത് ഒരു അദ്ധ്യാപികയായിരുന്നു.
ഇരുവരും അവരുടെ കർമ്മങ്ങൾ നിർവഹിച്ച് യാത്രയായി.